KeralaSpot light

നിലമ്പൂരിലെ ടൂറിസം മേഖലയ്ക്ക് വൻ നേട്ടം: ഹോട്ടൽ മുറികളെല്ലാം ഫുൾ, റസ്‌റ്ററന്റിലെ വരുമാനം മൂന്നിരട്ടി

മലപ്പുറം വാഴ നനയുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ല് ഇപ്പോൾ നിലമ്പൂരിലെ ടൂറിസത്തിനും യോജിക്കും. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമൊക്കെ നിലമ്പൂരിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾകൂടി സന്ദർശിച്ചാണു മടങ്ങുന്നത്. ഹോട്ടൽ മുറികളൊക്കെയും ഹൗസ് ഫുൾ! ഹോട്ടലുകളിലും റസ്‌റ്ററൻ്റുകളിലും ഉച്ചയൂൺ രണ്ടും മൂന്നും തവണയൊക്കെ ഒരുക്കേണ്ടി വരുന്നത് തിരക്ക്. വാഹനങ്ങൾ കുടി ഇടവഴികളിൽ പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നാടിൻ്റെ വാണിജ്യ വ്യാപാര രംഗത്തു വൻ കുതിപ്പാണ് തിരഞ്ഞെടുപ്പ് പ്രചാരണമുണ്ടാക്കിയത്.

സാധാരണ ജൂൺ മാസത്തിൽ സഞ്ചാരികൾ കുറവാണെങ്കിലും ഇത്തവണ വലിയ വരുമാനമുണ്ടായെന്നു വനം വകുപ്പിനു കീഴിലെ നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ മ്യൂസിയം അസിസ്‌റ്റൻ്റ് ഷിനു ലൂക്കോസ് പറഞ്ഞു. എംഎൽഎമാരോ എംപിമാരോ ഒക്കെ ഇവിടെയെത്തുന്നത് നേരത്തേ വളരെ അപൂർവമാണെങ്കിൽ ഇപ്പോൾ എല്ലാ ദിവസവുമുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം ബസിൽ തന്നെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തി മടങ്ങുന്നു. ആദ്യമായി നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയവരും ഒട്ടേറെ. നിലമ്പൂരിൻ്റെ ടൂറിസം ‘ബ്രാൻഡ്’ മറുനാടുകളിലേക്കെത്താൻ കൂടി സഹായകമായിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പുകാലം.

സീസണല്ലാത്ത സമയത്തു പ്രതിദിനം 30% മുറികളിലാണ് ആളുണ്ടാകാറുള്ളതെങ്കിൽ ഇപ്പോൾ 115% ‘ഒക്യുപെൻസി’യാണെന്നു നിലമ്പൂർ കെടിഡിസി ടാമരിൻഡ് ഹോട്ടൽ അധികൃതർ പറഞ്ഞു. രാത്രി താമസത്തിന് എല്ലാ ദിവസവും മുറികൾ ഫുൾ ആണ്. യാത്ര ചെയ്തെത്തുന്നവർ ഫ്രഷ് ആകാനായി മാത്രം ഒന്നോ രണ്ടോ മണിക്കൂറിനൊക്കെ മുറികളെടുക്കുന്നതും ഏറി. ഭക്ഷണം കഴിക്കാനായി മാത്രം ആളുകൾ എത്തുന്നതോടെ ഇവിടത്തെ റസ്‌റ്ററന്റിലെ വരുമാനം മൂന്നിരട്ടിയായെന്നും അധികൃതർ പറഞ്ഞു. സമാനസ്‌ഥിതിയാണ് നിലമ്പൂർ നഗരത്തിലെ മിക്ക ഹോട്ടലുകളിലും, ആദ്യഘട്ടത്തിൽ തന്നെ നഗരത്തിലെ മുറികളൊക്കെ ബുക്ക് ചെയ്തു പോയതുകാരണം അവസാന ഘട്ടത്തിലേക്കെത്തിയവർ സമീപ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലാണു തങ്ങുന്നത്. ഹോട്ടൽ കിട്ടാത്തവർ വിടുകൾ വാടകയ്ക്കെടുത്തും താമസിക്കുന്നുണ്ട്.

വടപുറത്തെ തട്ടുകടയുടെ പരിസരത്തെങ്ങും രാത്രിയായാൽ വിവിധ സ്‌ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഒന്നിച്ചു നിർത്തിയിട്ടതു കാണാം, അകത്തു വിവിധ പാർട്ടി പ്രവർത്തകർ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതും. രാത്രിയിൽ ചായ കുടിക്കാനും മറ്റുമെത്തുന്ന ആളുകൾ കുടിയെന്ന് ഒരു ചായക്കടയിലെ ജീവനക്കാരനായ വിവേക് പറഞ്ഞു. നിലമ്പൂർ ടൂറിസത്തെക്കുറിച്ചും ഈ ദിവസങ്ങളിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കുറിപ്പുകൾ വരുന്നത് വരുംനാളുകളിലും പ്രയോജനകരമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button