കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം; വയോധികയുടെമുഖം കടിച്ചുകീറി, ഗുരുതര പരിക്ക്

കണ്ണൂര്‍: ഭീതി പരത്തി ജില്ലയിൽ വീണ്ടും തെരുവുനായുടെ അക്രമം. കണ്ണാടിപറമ്പിൽ വയോധികയുടെ മുഖം കടിച്ചുകീറി. കണ്ണാടിപ്പറമ്പ് ചാലില്‍ കാക്കാമണി ശാരദയെയാണ് (70) നായ കടിച്ചുപറിച്ചത്. ചുണ്ടും കവിളും ഉൾപ്പെടെ തൂങ്ങിയനിലയിലാണ്. ശാരീരിക അവശതകളുള്ള ശാരദ ചൊവ്വാഴ്ച ഉച്ചയോടെ അയൽവീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് തെരുവുനായ് ആക്രമിച്ചത്. നടന്നുപോകുമ്പോള്‍ വയോധികക്ക് നേരെ ചാടി മുഖത്തിന്റെ ഒരുഭാഗം മുഴുവന്‍ കടിച്ച് പറിക്കുകയായിരുന്നു. കൈകാലുകൾക്കും പരിക്കേറ്റു. നാട്ടുകാരും ബന്ധുക്കളും വയോധികയെ ആംബുലൻസിൽ കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി ജില്ലയില്‍ തെരുവുനായ ഭീതി പരത്തുകയാണ്. കഴിഞ്ഞയാഴ്ച രണ്ടുദിവസത്തിനിടെ 80ഓളം പേരാണ് നഗരത്തിൽമാത്രം തെരുവുനായുടെ ആക്രമണത്തിൽപെട്ടത്.കിഴുന്നപ്പാറയില് കുറുനരിയുടെ ആക്രമണത്തില്‍ രണ്ടു സത്രീകള്‍ക്കും കടിയേറ്റു. നായ കുറുകെചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ അപകടങ്ങൾ വേറെയും. തെരുവുനായ ശല്യം രൂക്ഷമായതോടെ സർക്കാർ തലത്തിൽ ഇടപെടലുണ്ടായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഷെൽട്ടറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാനാത്ത വിധം ഭീതി പരത്തുന്ന തെരുവുനായ് ശല്യം ചെറുക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കണമെന്ന് ജില്ല ആസൂത്രണസമിതി യോഗത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായി.എന്നാൽ, നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകളുടെ നിർമാണം എങ്ങുമെത്തിയില്ല. കോര്പറേഷന് ചാലാട് മാളികപ്പറമ്പില്‍ സ്ഥലം കണ്ടെത്തി ഷെല്‍ട്ടറിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. നഗരത്തിലും പരിസരങ്ങളിലും തെരുവുനായ് ശല്യം അവസാനിപ്പിക്കുന്നതിനായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷനും ആവശ്യപ്പെട്ടിരുന്നു.
