
നിലമ്പൂർ: ഏഴു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 45 കാരന് 37 വർഷം കഠിന തടവും 40,000 രൂപ പിഴയും. മേലാറ്റൂർ എടപ്പറ്റ അരിമ്പ്ര സുകുമാരൻ എന്ന നാണിക്കെതിരെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.പിഴ അടച്ചാൽ തുക ഇരയായ കുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം. 2020 മാർച്ച് രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ മനോജ് പറയട്ടയും സബ് ഇന്‍സ്പെക്ടർ അമീറലിയുമാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി.ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിൽ അടച്ചു.
