
തൃശൂർ: ലഹരിപ്പാർട്ടിക്കിടെ ഗുണ്ടകളടങ്ങിയ സംഘം തമ്മിലടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും സംഘം ആക്രമിച്ചു. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി.ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), കാട്ടുപറമ്പിൽ അൽ അഹദ് (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആൻറണി (24), മൂർക്കനിക്കര സ്വദേശി പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശി പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആൻറണി (24), ചെമ്പൂകാവ് സ്വദേശി മറിയ ഭവനിലെ ഷാർബൽ (19) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്‍റെ ആക്രമണത്തില്‍ സബ് ഇൻസ്പെക്ടർ ജയൻ സിവിൽ പൊലീസ് ഓഫീസർ അജു എന്നിവർക്ക് പരിക്കേറ്റു.നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് അല്‍ത്താഫും അനുജൻ അഹദും മാതാവും. അഹദിന്‍റെ പിറന്നാൾ ആഘോഷത്തിനാണ് വീടിന് സമീപം ലഹരി പാർട്ടി സംഘടിപ്പിച്ചത്. രണ്ട് കൊലപാതക കേസിലെ പ്രതി ബ്രഹ്മജിത്ത് അടക്കം 15ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇതിനിടയിൽ പലരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ലഹരിയിൽ സ്വന്തം മക്കൾ തന്നെ കൊല്ലുമെന്ന് പേടിച്ചതോടെ മാതാവ് പൊലീസിനെ വിളിക്കുകയായിരുന്നു.പൊലീസ് എത്തുമ്പോൾ അൽത്താഫും അഹദും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇവരെ പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് പതിയിരുന്ന സംഘം ബ്രഹ്മജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ജീപ്പ് അടിച്ചു തകർത്തു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതോടെ നിരവധി അക്രമികൾ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർക്കായി അന്വേഷണം തുടരുകയാണ്.
