
ലഖ്നോ: ഫോൺ മോഷ്ടിക്കാനായി 19കാരനെ കൊലപ്പെടുത്തിയ രണ്ട് കുട്ടികൾ അറസ്റ്റിൽ. യു.പിയിലെ ബറൈച്ച് ജില്ലയിലാണ് സംഭവം. 14ഉം 16ഉം വയസുള്ള കുട്ടികളാണ് കൊല നടത്തിയത്.സമൂഹമാധ്യമങ്ങളിൽ റീൽസ് ഇടാൻ ക്വാളിറ്റിയുള്ള ക്യാമറ ഫോൺ കൈക്കലാക്കാനായാണ് കുട്ടികൾ ആസൂത്രണം ചെയ്ത് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരിൽ ജോലിചെയ്യുന്ന ഷദബ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്വദേശമായ ബറൈചിലെത്തിയതായിരുന്നു ഇയാൾ. ഷദബിന്റെ കയ്യിൽ വിലയേറിയ ഐഫോൺ ഉള്ളത് കുട്ടികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത് കൈക്കലാക്കാൻ പദ്ധതിയിടുകയും ഷദബിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഫോണിൽ റീൽസ് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞാണ് കുട്ടികൾ ഇയാളെ കൂട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിയതും ഇരുവരും ചേർന്ന് ഷദബിനെ ആക്രമിച്ചു. ഇഷ്ടിക ഉപയോഗിച്ച് തലക്കടിക്കുകയും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു. ജൂൺ 21നായിരുന്നു സംഭവം. ഷദബിനെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോൺ നഷ്ടമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടികളെ സംശയിച്ചത്. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും മറച്ചുവെച്ച കുട്ടികളുടെ രണ്ട് ബന്ധുക്കൾ കൂടി പ്രതികളാണ്.
