
തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്സലിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.2024ലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തിയ പ്രതി എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന വി. സൈജുനാഥ്, ജി. അരുൺ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഡ്വ. ബിന്ദു വി.സി എന്നിവർ ഹാജരായി.
