
തൃശൂർ: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങൽ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തൽ. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണിപ്പോൾ. കമിതാക്കളായ ബവിൻ (26), അനീഷ (21) എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചുവെന്നാണ് യുവതിയുടെ മൊഴി.
എന്നാൽ പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാൻ രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇതിനിടെ ഇരുവരും തമ്മിൽ അകന്നതോടെ ബവിൻ പോലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്. ഇതോടെ കൊലപാതകം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ചു റൂറൽ എസ്പി പറഞ്ഞത് ഇങ്ങനെ: ‘‘ശനിയാഴ്ച അർധരാത്രി ബവിൻ മദ്യപിച്ച് സ്റ്റേഷനിലെത്തി. കയ്യിൽ ബാഗുണ്ടായിരുന്നു. സ്റ്റേഷനിലെത്തി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിനു മുൻപേ ജനിച്ച ആൺകുട്ടികൾ മരണപ്പെട്ടെന്നും ആ കുട്ടികളുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും പറഞ്ഞു. തുടർന്ന്, പോലീസ് ബാഗ് പരിശോധിച്ചപ്പോൾ അസ്ഥികൾ കിട്ടി.’’
അതേസമയം 2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ബവിനും അനീഷയും പരിചയപ്പെട്ടത്. പിന്നീടു ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു മുൻപ് 2021ൽ ആദ്യ കുട്ടി ജനിച്ചു. 2023ൽ രണ്ടാമത്തെ കുട്ടിയും ജനിച്ചു. ആദ്യകുട്ടി പ്രസവത്തിൽ മരിച്ചെന്നാണ് യുവതിയും കുടുംബവും പറയുന്നത്. എന്നാൽ രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ അനീഷ മുഖം പൊത്തിപിടിച്ച് കൊന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.’’–എസ്പി പറഞ്ഞു.
ഇതിനിടെ കുട്ടികളെ കുഴിച്ചിടുന്നത് അയൽവാസികൾ കണ്ടോയെന്ന് യുവതി സംശയിച്ചിരുന്നു. യുവാവിനോടു പറഞ്ഞപ്പോൾ മോക്ഷം കിട്ടാൻ അസ്ഥികൾ കടലിൽ ഒഴുക്കാമെന്നു പറഞ്ഞു. ഇതോടെ യുവതി അസ്ഥികൾ യുവാവിനു കൈമാറി. എന്നാൽ അസ്ഥികൾ യുവാവ് സ്വന്തം വീട്ടിൽ സൂക്ഷിച്ചു. കടലിൽ ഒഴുക്കിയെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറഞ്ഞു. ഇതിനിടെ അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നതായി ബവിന് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോ സംശയം വർധിപ്പിച്ചു. ഇതോടെ യുവതി ബന്ധം ഒഴിഞ്ഞാൽ, നേരത്തേ ഗർഭിണിയായത് തെളിയിക്കാനാണ് കുട്ടികളുടെ അസ്ഥി വീട്ടിൽ സൂക്ഷിച്ചത്.
ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അനീഷയുടെ ഫോൺ ബിസി ആയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന്, മദ്യപിച്ചശേഷം ബവിൻ പോലീസ് സ്റ്റേഷനിലെത്തി അസ്ഥികൾ കൈമാറുകയായിരുന്നു. അസ്ഥികൾ പരിശോധനയ്ക്ക് പോലീസ് ഫൊറൻസിക് വിദഗ്ധരുടെ സേവനം തേടി. അസ്ഥി കുട്ടികളുടേതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ഇവരുടേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
