കനത്ത മഴ, പാതിരാത്രിയിൽ നദി കരകവിഞ്ഞു, സ്കൂൾ കെട്ടിടം മുങ്ങി, മേൽക്കൂരയിൽ കൊടുംമഴയിൽ കുടുങ്ങി 162 വിദ്യാർത്ഥികൾ

ജാംഷെഡ്പൂർ: കനത്ത മഴയിൽ വെള്ളം പൊന്തി. സ്കൂളിന്റെ മേൽക്കൂരയിൽ രാത്രി മുഴുവൻ കഴിയേണ്ടി വന്ന കുട്ടികൾക്ക് ഒടുവിൽ രക്ഷ. ജാർഖണ്ഡിലാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ സ്കൂളിന്റെ മേൽക്കൂരയിൽ കയറേണ്ടി വന്ന 162 സ്കൂൾ കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയത്. ജാംഷെഡ്പൂരിലെ ലവ കുശ റസിഡൻഷ്യൽ സ്കൂളിലാണ് വെള്ളപ്പൊക്കം വൻ നാശം വിതച്ചത്. കൊവാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. സ്കൂളിന് സമീപത്തെ ഗുദ്ര നദിയിൽ വെള്ളം പൊങ്ങിയതോടെ അധ്യാപകർ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണർത്തി മേൽക്കൂരയിലേക്ക് കയറ്റുകയായിരുന്നു.
പുലർച്ചെ 4 മണിയോടെ സ്കൂൾ കെട്ടിടം മുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു. ഒറ്റനില കെട്ടിടം പൂർണമായും മുങ്ങി. ആസ്ബസ്റ്റോസ് ഷീറ്റിലാണ് കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് രക്ഷാപ്രവർത്തകരെ കാത്തിരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാർഖണ്ഡിൽ എല്ലായിടത്തും കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രൂക്ഷമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ജൂലൈ അഞ്ച് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നൽകിയിട്ടുള്ളത്. ജാർഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയിൽ 30 മുതൽ 40 കി.മീ ശക്തിയിൽ കാറ്റോട് കൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദവും ബന്ധപ്പെട്ടുണ്ടായ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യവുമാണ് ജാർഖണ്ഡിൽ മഴ രൂക്ഷമാക്കിയത്. ബിഹാറിലും ബംഗാളിലുമായി കടന്നുപോവുന്ന മൺസൂണും മഴയെ സ്വാധീനിച്ചതായാണ് നിരീക്ഷണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഹാരഗോരയിൽ 306.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്.
