കണ്ണൂരിൽ ബോംബാക്രമണത്തെ അതിജീവിച്ച ഡോ. അസ്ന വിവാഹിതയായി

ചെറുവാഞ്ചേരി: കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് വരൻ. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. രാഷ്ട്രീയ സംഘർഷത്തിൽ കുട്ടിക്കാലത്ത് വലതുകാൽ നഷ്ടപ്പെട്ട അസ്ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്.
2000 സെപ്റ്റംബർ 27-ന്, തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷത്തിന്റെ ഇരയാണ് അസ്ന. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസ്സുകാരിയായ അസ്നയുടെ ദേഹത്തായിരുന്നു. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റി. മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.
