അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. സിനിമ കോൺക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവർഷം. ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേരാണ് വിനായകനെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീ സംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം നിരവധിപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർക്കെതിരെ സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവച്ചതിന് വിനായകനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
