
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ മാസം പുറത്തിറക്കാൻ സാധ്യത. അത്യാധുനിക സൗകര്യങ്ങൾ, വേഗത, യാത്രസുഖം എന്നിവയ്ക്കു പ്രാധാന്യം നൽകി ദീർഘദൂര, ഇടത്തരം യാത്രകൾക്കായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ട്രെയിൻ യാത്രയെ കൂടുതൽ പരിവർത്തനം ചെയ്യാനാകുന്നവയായിരിക്കും വന്ദേ സ്ലീപ്പറുകളെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷ.Advertismentവന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗുജറാത്തിലെ ഭാവ്നഗറിൽ അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. ഐസിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അത്യാധുനിക വന്ദേ സ്ലീപ്പർ ട്രെയിനുകൾ സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും നമോ ഭാരത്, അമൃത് ഭാരത്, വന്ദേ ഭാരത്, വന്ദേ സ്ലീപ്പർ തുടങ്ങിയ ട്രെയിനുകൾ രാജ്യത്തിന്റെ റെയിൽ ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലോഞ്ച് തീയതിയിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യത്തെ വന്ദേസ്ലീപ്പറിൽ 16 കോച്ചുകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഇതിനെ, എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ എന്നിങ്ങനെ മൂന്നു ക്ലാസുകളായി തിരിച്ചിരിക്കു. 1,128 യാത്രക്കാരെയാകും ട്രെയിന് ഉൾക്കൊള്ളാനാവുക. അതേസമയം, ആദ്യ വന്ദേ സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് ഇതുവരെ അന്തിമമാക്കിയിട്ടില്ല. റെയിൽവേ ബോർഡായിരിക്കും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക. യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്മെന്റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്പ്ലേ പാനലുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, സുരക്ഷാ ക്യാമറകൾ, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകൾ ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫസ്റ്റ് എസി കാർ യാത്രക്കാർക്കായി കുളിക്കാൻ ചൂടുവെള്ളത്തിനുള്ള സൗകര്യവും ട്രെയിനിലുണ്ട്.
