പൂനെയിൽ ആശങ്ക പരത്തി ഗില്ലന്‍ ബാരി സിന്‍ഡ്രോം ; ലക്ഷണങ്ങൾ എന്തൊക്കെ?

പൂനെയിൽ 50-ലധികം പേർക്ക് ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) രോഗബാധയെന്ന് സംശയം. കഠിനമായ വയറ് വേദനയാണ് മിക്കവരിലും പ്രകടമായ ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികളിലായി വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ പറഞ്ഞു. ലക്ഷണങ്ങൾ പ്രകടമായവരുടെയും രോഗമുള്ളതായി സംശയിക്കുന്നവരുടെ രക്തം, മലം, തൊണ്ടയിലെ സ്രവങ്ങൾ, ഉമിനീർ, മൂത്രം, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) എന്നിവയുടെ സാമ്പിളുകൾ പൂനെയിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് പെട്ടെന്ന് രോഗാവസ്ഥ കൂടാനുള്ള കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് ഗില്ലിൻ-ബാരെ സിൻഡ്രോം? ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ഒരു അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ്. അതിൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം പെരിഫറൽ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. രോഗികൾക്ക് ബലഹീനത, കൈകാലുകളിൽ മരവിപ്പ്, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവ ഉണ്ടാകാം..- ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.പങ്കജ് അഗർവാൾ പറഞ്ഞു. കൈകാലുകൾക്ക് ബലക്ഷയം, വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്. ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളകം, ഛർദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ഡോക്ടർമാർ പറയുന്നു വിവിധ ന്യൂറോളജിക്കൽ രോഗങ്ങൾ കണ്ടെത്തുന്നതിന് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) പരിശോധന അനിവാര്യമാണെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ സുധീർ കുമാർ പറഞ്ഞു.
