കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. പിന്നീട് ആനകളെ തളച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 5 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ആറ് മണിയോടെ ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടയില്‍പെട്ടാണ് മിക്ക ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശൂപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മിക്കവരുടെയും കാലിനും കൈകള്‍ക്കുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരിൽ 4 സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. ഇവരുടെ കാലിനാണ് പരിക്ക്. മരിച്ച രണ്ട് പേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.
