CrimeNational

യുപിയിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ചു കൊന്നു; വീടിന് മുന്നിൽ ഇരിക്കവെ ബൈക്കിലെത്തിയ 3 പേർക്കായി അന്വേഷണം

ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനാണ് കൊല്ലപ്പെട്ടത്.  ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് വിവരം. അലിഗഡിലെ ആശുപത്രിയിലേക്ക്  കൊണ്ടുപോകും വഴി ഗുൽഫാം സിംഗ് യാദവ്  മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു ജുനാവി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദബ്താര ഗ്രാമത്തിലാണ് സംഭവം നടന്നത്. അന്വേഷണം ആരംഭിച്ചതായി ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് മുന്നിൽ കട്ടിലിൽ ഇരിക്കുമ്പോൾ മൂന്ന് പേർ ബൈക്കിലെത്തി. ഗുൽഫാം സിംഗ് യാദവിന്റെ അടുത്തേക്ക് വന്ന ഇവരിൽ ഒരാൾ അദ്ദേഹത്തിന്റെ വയറിൽ വിഷ വസ്തു കുത്തിവെച്ചു. കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് മൂവരും കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അലിഗ‍ഡിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു.  ഗുൽഫാം സിംഗ് യാദവിന്റെ കുടുംബത്തിൽ നിന്ന് ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.  2004ലെ ഉപതെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിങ് യാദവിനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ഗുൽഫാം സിംഗ് യാദവ് മത്സരിച്ചിരുന്നു. മറ്റ് നിരവധി ബിജെപി പാർട്ടി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button