കോഴിക്കോട്ടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ടയർ കട, പുലർച്ചെ പമ്മിയെത്തിയ മടങ്ങിയത് 10000 രൂപയുമായി; പിടിയിൽ

കോഴിക്കോട്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടയര്‍ കടയില്‍ പുലര്‍ച്ചെയെത്തി 10,000 രൂപ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചാത്തമംഗലം സ്വദേശി അമര്‍ജിത്ത്(23) ആണ് പാലാഴി പാല്‍കമ്പിനിക്ക് സമീപത്തുവെച്ച് അറസ്റ്റിലായത്. കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷന് സമീപമുള്ള കടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമര്‍ജിത്ത് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അമര്‍ജിത്തിനെതിരേ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി വാഹന മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണ ശേഷം ജില്ലക്ക് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ഇയാള്‍ പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ എഎം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള നല്ലളം പൊലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നല്ലളം എസ്‌ഐ പി ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
