വീടിനടുത്ത കടയിൽ സോപ്പ് മേടിക്കാൻ പോയ 5 വയസുകാരിക്ക് പീഡനം, 40 കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ബാലാസോർ: കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം. 40കാരന് 20 വർഷം തടവും പിഴയും വിധിച്ച് കോടതി. ഒഡിഷയിലെ ബാലാസോറിലാണ് സംഭവം. ബാലാസോറിലെ സ്പെഷ്യൽ കോടതിയാണ് 40കാരനെ 20 വർഷത്തെ കഠിന തടവിനും 5000 രൂപ പിഴയും വിധിച്ചത്. മെയ് 3നാണ് 5 വയസുകാരിയായ മകളെ അമ്മ വീടിന് അടുത്തുള്ള കടയിൽ നിന്ന് സോപ്പ് വാങ്ങി വരാനായി അയച്ചപ്പോഴായിരുന്നു സംഭവം നടന്നത്. സോപ്പ് വാങ്ങി തിരികെ നടന്ന 5 വയസുകാരിയെ ഇയാൾ എടുക്കുകയും പലഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു. പോക്സോ ആക്ട് അനുസരിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയ്ക്ക് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്ന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനുമാണ് പോക്സോ കോടതി ജഡ്ജി രഞ്ജൻ കുമാർ സുതർ ഉത്തരവിട്ടത്. സമാനമായ മറ്റൊരു സംഭവത്തിൽ കോഴിക്കോട് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവ് ശിക്ഷയും പിഴയും കോടതി വിധിച്ചിരുന്നു. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് കൊയിലാണ്ടി പോക്‌സോ കോടതി 20 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെയും ബന്ധുക്കളുടെയും പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
