
മലപ്പുറം: തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങളെ സംബന്ധിച്ച് പന്തയംവെക്കുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. പണമുൾപ്പെടെ പലതും പന്തയത്തിന്റെ പേരിൽ ത്യജിക്കാറുണ്ട്. എന്നാൽ, സ്വന്തം പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരാമെന്ന് ഒരാൾ പന്തയം വെക്കുന്നത് അപൂർവമായി കേൾക്കുന്നതാണ്. മലപ്പുറം തുവൂർ സി.പി.ഐ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. ചായക്കട ചർച്ചയിൽ നിന്ന് ഉടലെടുത്ത തർക്കത്തിനൊടുവിലാണ് ഗഫൂർ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഷരീഫുമായി ബെറ്റുവെക്കുന്നത്.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് തോറ്റാൽ ഷരീഫിന്റെ പാർട്ടിയായ മുസ്‌ലിം ലീഗിൽ ചേരാമെന്ന് ഗഫൂറും ആര്യാടൻ ഷൗക്കത്ത് തോറ്റാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഷരീഫും ബെറ്റുവെക്കുകയായിരുന്നു.പേപ്പറിൽ എഗ്രിമെന്റ് വരെ തയാറാക്കിയായിരുന്നു ബെറ്റ്. മത്സരം ഫലം വന്നപ്പോൾ വാക്ക് പാലിക്കാൻ തയാറാണെന്ന് അറിച്ച് സി.പി.ഐ നേതാവ് ഗഫൂർ ഷരീഫിന്റെ വീട്ടിലെത്തുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ ഭാഗമായി താൻ പ്രവർത്തിക്കുമെന്ന് ഗഫൂർ അറിയിക്കുകയായിരുന്നു. തുടർന്ന് അഗത്വവും സ്വീകരിച്ചു.
