സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് അപകടം ; തലയ്‌ക്ക് പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ: സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിന്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് ഇർഷാദ് യാത്ര ചെയ്യുമ്പോൾ റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇർഷാദിന് തലയ്‌ക്ക് സാരമായി പരിക്കേട്ടിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാംകുളം ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. മാതാവിനെ ഗൾഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്. സംസ്കാരം ഇന്ന് നടക്കും.
