നിലത്തുവെച്ചിരുന്ന പെയിന്റ് ഒന്നര വയസുകാരി എടുത്തുകുടിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗുരുഗ്രാം: വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയിൽ കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിൽ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിധ്റവാലി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ദാമേന്ദർ കുമാർ എന്നയാളുടെ മകളാണ് മരിച്ചത്. ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഗുരുഗ്രാമിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. രണ്ട് പെൺമക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. ഇളയ മകൾ ദിക്ഷയാണ് മരിച്ചത്. ബുധനാഴ്ച അദ്ദേഹം വീട്ടിലെ കൂളറിൽ പെയിന്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതിനായി കൊണ്ടുവന്ന് നിലത്തു വെച്ചിരുന്ന പെയിന്റ് ഓയിൽ കാൻ കുട്ടി എടുത്ത് കുടിച്ചു. മിനിറ്റുകൾക്കകം തന്നെ കുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച പൊലീസ് കുടുംബത്തിന് കൈമാറി
