ചെറിയൊരു കൈയബദ്ധം, സ്വന്തം രാജ്യത്ത് ബോംബ് വർഷിച്ചു, വീടുകളും പള്ളിയും തകർന്നു, 15 പേർക്ക് പരിക്ക്, ക്ഷമാപണം

സോൾ: യുഎസ് സൈന്യവുമായി സംയുക്തമായി നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്നുള്ള നഗരമായ പോച്ചിയോൺ എന്ന സ്ഥലത്താണ് അബദ്ധത്തിൽ ബോംബുകൾ വർഷിച്ചത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. കെഎഫ്-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച എംകെ-82 ബോംബുകൾ രാജ്യത്തിനുള്ളിൽ വൂണു. സംഭവം സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ദക്ഷിണ കൊറിയയുടെ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ കെഎഫ്-16 (ജെറ്റ് ഫൈറ്റർ) അസാധാരണമായി എംകെ-82 ബോംബുകളുടെ എട്ട് ഷെല്ലുകൾ വർഷിച്ചു. ഫയറിംഗ് റേഞ്ചിന് പുറത്താണ് ബോംബുകൾ വീണുതെന്ന് വ്യോമസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. അപകടം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കും. KF-16 വിമാനങ്ങളിലൊന്നിലെ ഒരു പൈലറ്റ് ബോംബിംഗ് സ്ഥലത്തിനായി തെറ്റായ കോർഡിനേറ്റ് നൽകിയതായി അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക റിപ്പോർട്ടർമാരോട് പറഞ്ഞു. രണ്ടാമത്തെ KF-16 ഒരു സാധാരണ പ്രദേശത്ത് ബോംബുകൾ വർഷിച്ചതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യോമസേന ക്ഷമാപണം നടത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തെ അപലപിച്ച് പോച്ചിയോൺ മേയർ പെയ്ക് യങ്-ഹ്യുൻ രംഗത്തെത്തി. നഗരത്തിലെ അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലുടനീളമുള്ള എല്ലാ ലൈവ്-ഫയർ അഭ്യാസങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സൈന്യം പിന്നീട് അറിയിച്ചു. മൂന്ന് വീടുകൾ, ഒരു കത്തോലിക്കാ പള്ളി എന്നിവ ഭാഗികമായി തകർന്നു.
