നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് മരിച്ചു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ കൊല്ലകടവിൽ വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലകടവ് വല്യകിഴക്കേതിൽ രാജൻ പിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ (21) ആണ് മരിച്ചത്. അപകടം ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പത്രവിതരണത്തിനിടയിൽ കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി വലിയ കനാലിലാണ് സംഭവിച്ചത്. മദ്രസയിൽ പോവുകയായിരുന്ന കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്. സമീപം പത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു. തുടർന്ന് രാഹുലിന്റെ മൃതദേഹം കൊല്ലകടവിലെ സ്വകാര്യ ആശു പത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്ലസ്ടുവിന് ശേഷം ജർമ്മൻ ഭാഷ പഠിച്ച രാഹുൽ ജോർദ്ദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെണ്മണി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാധികയാണ് രാഹുലിന്റെ സഹോദരി.
