
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്. ദില്ലി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്. വിമാനത്തിൽ വെച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചുകൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. വിഷയത്തിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയർ ഇന്ത്യ പാലിച്ചുവെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എയർ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആരോപണ വിധേനായ യാത്രക്കാരനെ എയർ ഇന്ത്യ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
