
കണ്ണൂർ : സ്കൂട്ടറിലെത്തിയ യുവാവ് വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഏഴിലോട് സ്വദേശി തങ്കമണിയുടെ രണ്ടര പവന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. രാവിലെ എട്ടുമണിയോടെ എടാട്ടെ വനിതാ ഹോട്ടലിലേക്ക് ജോലിക്ക് പോവുകയായിരുന്നു തങ്കമണി. അതിനിടയിലാണ് സ്കൂട്ടറിലെത്തിയ യുവാവ് രണ്ടരപ്പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
കവർച്ചയ്ക്ക് ശേഷം മോഷ്ടാവ് യൂണിവേഴ്‌സല്‍ കോളേജ് റോഡിലേക്ക് വാഹനമോടിച്ച് കയറ്റി രക്ഷപ്പെട്ടു. രണ്ട് ദിവസം മുൻപ് പയ്യന്നൂർ കേളോത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 72കാരി കാർത്യായനിയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ആൾ കവർന്നത്. സംഭവത്തിന് ശേഷം യുവാവ് സ്കൂട്ടറിൽ അമിത വേഗതയിൽ രക്ഷപ്പെട്ടു. ഒരു പവന്റെ മാലയാണ് കാർത്യായനിക്ക് നഷ്ടപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവ് കവർച്ചയ്ക്കായി ഉപയോഗിച്ച സ്കൂട്ടർ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
