അനിൽ അംബാനിയുടെ വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡാ’യി പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ; സുപ്രധാന നീക്കം

പ്രമുഖ വ്യവസായി അനിൽ അംബാനിയുടേയും ലോൺ അക്കൗണ്ടുകൾ വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും, ആർകോം ഡയറക്ടറുമായ അനിൽ അംബാനിക്കെതിരെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊനായ ബാങ്ക് ഓഫ് ബറോഡയുടെ നീക്കം സുപ്രധാനമാണ്.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തിൽ വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2016ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റ്സി കോഡ് അനുസരിച്ച് നിലവിൽ പാപ്പരത്ത നടപടിയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, നിലവിൽ വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയ വായ്പകൾ ഇൻസോൾവൻസി നടപടികൾക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്ന് കമ്പനി ഇതിനോടകം നിലപാട് വിശദമാക്കിയിട്ടുണ്ട്.
നിലവിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് നിയന്ത്രണം റിസല്യൂഷൻ പ്രൊഫഷണൽ അനീഷ് നിരഞ്ജൻ നാനാവട്ടിയാണ് നിർവഹിക്കുന്നത്. അനിൽ അംബാനി ഈ സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റപ്പെട്ടിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് കടം പരിഹരിക്കാനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ നീക്കം.
ബാങ്കിന്റെ അപ്രതീക്ഷിത നീക്കത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് നിയമ സഹായം തേടിയിട്ടുണ്ട്. പാപ്പരത്ത നടപടികൾ പുരോഗമിക്കുന്നതിനാൽ നിയമവാദങ്ങൾ, നടപടികൾ, വിധിന്യായങ്ങൾ, ഉത്തരവുകൾ, കോടതികൾ, ട്രൈബ്യൂണലുകൾ, അല്ലെങ്കിൽ ആർബിട്രേഷൻ പാനലുകൾ എന്നിവയിൽ നിന്ന് സംരക്ഷണമുണ്ടെന്നാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വിശദമാക്കുന്നത്. അനിൽ അംബാനിയുടെ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിനിടയിലാണ് ബാങ്ക് ഓഫ് ബറോഡയുടെ അപ്രതീക്ഷിത നീക്കം.
റിലയൻസ് ഹൗസിംഗ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമർഷ്യൽ ഫിനാൻസ് എന്നിവയ്ക്ക് നൽകിയ വായ്പകളുമായി ബന്ധപ്പെട്ട് പതിമൂന്നോളം ബാങ്കുകളിൽ നിന്നാണ് ഇഡി വിവരങ്ങൾ തേടിയിട്ടുള്ളത്. 17000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ. നവി മുംബൈ ആസ്ഥാനമായാണ് റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ലോൺ അക്കൗണ്ടുകളെ ഫ്രോഡ് ആയി ഉൾപ്പെടുത്തിയത് ജൂൺ മാസത്തിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബാങ്ക് ഓഫ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചിരുന്നു. നേരത്തെ 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുൻപിൽ അനിൽ അംബാനി ഹാജരായിരുന്നു.
