പ്രീമിയർ ലീഗിലെ 20ാം കിരീടം, വിജയാഘോഷം നടത്തിയ ആരാധകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി, വൻ അപകടം

ലിവർപൂൾ: പ്രീമിയർ ലീഗിലെ ഇരുപതാം കിരീടനേട്ടം ആഘോഷിക്കാൻ വിജയാഘോഷത്തിലേക്ക് കാർ ഇടിച്ച് കയറി അപകടം. ലിവർപൂൾ എഫ്സിയുടെ വിജയാഘോഷത്തിലേക്കാണ് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടികൾ അടക്കം അൻപതിലേറെ പേർക്കാണ് ലിവർപൂളിനെ നടുക്കിയ അപകടത്തിൽ പരിക്കേറ്റത്. ലിവർപൂൾ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വാട്ടർ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ 53കാരനായ ബ്രിട്ടീഷ് പൌരൻ അറസ്റ്റിലായിട്ടുണ്ട്. ടൌൺ ഹാളിനും റോയൽ ലിവർ കെട്ടിടത്തിനും മീറ്ററുകൾ അകലെ വച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം ആറ് മണിയോടെ നടന്ന വിജയാഘോഷത്തിനായി ആയിരക്കണക്കിന് ലിവർപൂൾ ആരാധകരാണ് വാട്ടർ സ്ട്രീറ്റിലേക്ക് ട്രോഫിയുമായുള്ള പരേഡിലേക്ക് എത്തിയത്. എന്നാൽ വൈകാതെ തന്നെ അപകടമുണ്ടാവുകയും ആഘോഷയാത്ര തടസപ്പെടുകയും ആയിരുന്നു. 27 പേരെ സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. വാഹനം ഇടിച്ച് കയറിയ സംഭവം ഭീകരവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും എന്താണ് നടന്നതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും അധികൃതർ വിശദമാക്കി. കാർ ഇടിച്ച് കയറിയ ആദ്യ ഭാഗത്തുണ്ടായിരുന്നവർ ഇരുപത് അടിയോളം തെറിച്ചുയർന്ന് താഴെ വീണാണ് പരിക്കേറ്റത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ നാല് കളിയിൽ മാത്രമാണ് ലിവർപൂൾ തോറ്റത്. അവസാന മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും 38 കളിയിൽ 25 ജയമടക്കം 84 പോയിന്റുമായാണ് ലിവർപൂൾ ജേതാക്കളായത്. 2020ലാണ് ലിവർപൂൾ അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത്. എന്നാൽ, അന്ന് കൊവിഡ് കാലമായിരുന്നതിനാൽ ആളുകൾ വലിയ തോതിൽ ഒത്തുകൂടുന്നത് വിലക്കിയിരുന്നു. അതിനാൽ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരിച്ചാണ് ലിവർപൂൾ കിരീടം നേടിയത്. അതായത് 1990ന് ശേഷം ഇപ്പോൾ ലിവർപൂളിന്റെ താരങ്ങളും ആരാധകരും ഒരുമിച്ച് പ്രീമിയര്‍ ലീഗ് കിരീടം ഉയർത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം ലിവർപൂൾ താരങ്ങളുടെ ആഘോഷങ്ങളിലുടനീളം പ്രകടമായിരുന്നു. ഈ ആഘോഷം തെരുവിലേക്ക് എത്തിയപ്പോഴാണ് വലിയ അപകടമുണ്ടായത്.
