Kerala

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് കുട്ടി മരിച്ച സംഭവം: സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയും, ഗൂഢാലോചന അന്വേഷിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ കേസ്സിലെ പ്രതി ബിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി.

ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്. കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കും. ഇക്കാര്യത്തിൽ സത്യം താമസിയാതെ തന്നെ എല്ലാവർക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീർച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button