വഖഫ് ഭേദഗതി നിയമത്തെ ചൊല്ലി തുടങ്ങിയ സംഘർഷം; മുർഷിദാബാദിൽ 2 പേർ കൊല്ലപ്പെട്ടു; 110 പേർ പിടിയിൽ

ദില്ലി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ മുർഷിദാബാദിൽ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജില്ലയിൽ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷം ഉണ്ടായ ജാൻഗിപൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം സസ്‌പെൻഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വ്യന്യസിച്ചിട്ടുണ്ട്. സ്ഥിതി നിലവിൽ നിയന്ത്രണവിധേയമെന്ന് ബംഗാൾ പോലീസ് അറിയിച്ചു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്‌നസ് തുടങ്ങിയ ജില്ലകളിലും പോലീസ് പരിശോധന നടത്തി വരികയാണ്. ഇന്നലത്തെ സംഘർഷത്തിൽ മുർഷിദബാദിലെ ജാൻഗിപൂരിൽ പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിട്ടു. തൃണമൂൽ കോൺഗ്രസ് എംപി ഖലിലൂർ റഹ്മാന്റെ ഓഫീസ് അടിച്ച് തകർത്തിരുന്നു. ഇതിനിടെ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അറിയിച്ചു. കർശന നടപടിയുണ്ടാകും എന്ന് ഗവർണർ ആനന്ദ ബോസ് അറിയിച്ചു.
