
ന്യൂഡൽഹി: സിപിഐ യുഡിഎഫില്‍ വരണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോണ്‍ഗ്രസുമായി സിപിഐ നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും സിപിഐയുടെ മനസ് മാറുന്നുണ്ടോയെന്ന് ആലോചിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അൻവർ നേടിയവോട്ട് കരുത്തായി എങ്ങനെ കാണുമെന്ന് അടൂർ പ്രകാശ് ചോദിച്ചു. അൻവർ കൂടിയുണ്ടായിരുന്നെങ്കിൽ 25,000 വോട്ട് കിട്ടുമെന്നത് രമേശ് ചെന്നിത്തലയുടെ വാദം തള്ളിയാണ് അടൂർ പ്രകാശിന്റെ പ്രതികരണം. അത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അടൂർപ്രകാശ് പറഞ്ഞു. ദേശീയ നേതൃത്വം അംഗീകരിച്ചാൽ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ മത്സരിക്കാൻ തനിക്ക് തടസ്സമില്ലെന്നും രേവന്ത് റെഡ്ഡി എംപിയായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു. പി.വ അൻവറിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. അൻവർ വേണ്ടെന്ന വി.ഡി. സതീശൻ നിലപാടിന് കോൺഗ്രസിൽ പിന്തുണ ഏറുന്നുണ്ട്. അൻവറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികൾക്കും നിലപാട്. അതുകൊണ്ട് മുന്നണി പ്രവേശനത്തിന് നിലപാടുകൾ തിരുത്തി അൻവർ തന്നെ മുൻകൈയെടുക്കേണ്ടി വരും.
