കരുവാരകുണ്ടിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 19000 വാഴകൾ നിലംപൊത്തി, കണ്ണീരോടെ കര്‍ഷകര്‍

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ മലയോരത്ത് കനത്ത കൃഷിനാശം. നിരവധി കർഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. കരുവാരകുണ്ട് കല്‍ക്കുണ്ട് ആനത്താനം, ചേരി, കുണ്ടോട എന്നിവിടങ്ങളിലെ വാഴകളാണ് ഒന്നൊഴിയാതെ ഒടിഞ്ഞുവീണത്. അടക്കാക്കുണ്ട് സ്വദേശി കൊപ്പൻ ആസിഫ്, ഇസ്ഹാഖ്, ഷാഹിന എന്നിവരുടെ ഉടമസ്ഥതയിലുള്ള പതിനായിരത്തോളം വാഴകള്‍ പൂർണമായും നശിച്ചു.
നൗഷാദ് കൈപ്പുള്ളി, കൈപ്പുള്ളി ഹാരിസ്, മമ്മദ്, തോംസണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള 19,000 വാഴകളും നിലംപൊത്തി. വൈകുന്നേരങ്ങളില്‍ തുടർച്ചയായുണ്ടായ കാറ്റാണ് വാഴ കർഷകരുടെ സ്വപ്നം തകർത്തത്. കൃഷി ജില്ല ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, അസി. ഡയറക്ടർ സുധ, കരുവാരകുണ്ട് കൃഷി ഓഫിസർ വി.എം. ഷമീർ, അസിസ്റ്റന്റുമാരായ എസ്. പ്രവീണ്‍കുമാർ, നോബ്ള്‍ എന്നിവർ സ്ഥലം സന്ദർശിച്ച് കണക്കെടുപ്പ് നടത്തി. കൃഷി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംഘം അറിയിച്ചു.
