വിമാനത്തിന്റെ ഇരട്ടിവേഗം, ഇന്ത്യയുടെയും സ്വപ്നം, എന്താണ് പരീക്ഷണത്തിന് തയ്യാറായ ഹൈപ്പർലൂപ്പ്?

വേഗമാണ് ഭൂമിയിൽ മനുഷ്യന്റെ ഭാവിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്രയും വേഗത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുക എന്നത് മനുഷ്യവികാസത്തിന്റെ പ്രധാന അളവുകോലായിരുന്നു. അതിൻറെ ഏറ്റവും പുരോഗമിച്ച സങ്കൽപ്പമായിരുന്നു ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യ. വിമാനത്തേക്കാൾ വേഗത്തിൽ കരമാർഗം സഞ്ചരിക്കാമെന്നതാണ് ഹൈപ്പർലൂപ്പ് മുന്നോട്ട് വെക്കുന്ന സ്വപ്നം. നമ്മുടെ രാജ്യവും ആ സ്വപ്നം നിറവേറ്റാനുള്ള തുടക്കമിട്ടുവെന്നത് സന്തോഷകരമായ കാര്യമാണ്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌ക് 2013ൽ അവതരിപ്പിച്ച ആശയമാണ് ഹൈപ്പർ ലൂപ്പ്. തുടർന്ന് ലോകം മുഴുവൻ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. ആന്ധ്രാപ്രദേശിൽ വിജയവാഡ-അമരാവതി റൂട്ടിൽ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണത്തിന് 2017 ൽ ഇന്ത്യയും കരാറൊപ്പിട്ടു. ഇപ്പോൾ ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമ്മാണം പൂർത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റർ ട്രാക്ക് തയ്യാറായത്. ഭൂമിക്കടിയിലോ മുകളിലോ നിർമ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉൾക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പർ ലൂപ്പ്. ഇതിലായിരിക്കും വാഹനം സഞ്ചരിക്കുക. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗത്തിൽ യാത്ര സാധ്യമാകും. മാഗ്‌നെറ്റിക് ലെവിറ്റേഷൻ അഥവാ മാഗ് ലെവ് എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുക. ചക്രങ്ങൾപോലുമില്ലാതെ ട്രാക്കിൽ നിന്ന് ഉയർന്ന് സഞ്ചരിക്കുന്നതാണ് ഈ വിദ്യ. ഹൈപ്പർലൂപ്പ് ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും. മർദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതിൽ അന്തരീക്ഷ മർദ്ദത്തിന് രണ്ട് ഇലക്ട്രോമാഗ്നെറ്റിക് മോട്ടറോളുകളാണ് ക്യാപ്‌സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുക. കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ഡിസൈൻ. ക്യാപ്‌സ്യൂളുകൾക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാൽ ട്യൂബിന്റെ ഭാഗങ്ങൾ ട്രെയ്ൻ വളയ്ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം. സൗരോർജ പാനുലുകളിൽ നിന്നായിരിക്കും ഊർജം.
