വന്ദേഭാരതിൽ യാത്രക്കാർക്ക് നൽകിയത് കാലാവധി കഴിഞ്ഞ ശീതള പാനീയം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച രാവിലെ മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയത് മാർച്ചിൽ കാലാവധി കഴിഞ്ഞ ശീതള പാനീയമാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമ്മിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് യാത്രക്കാർക്ക് നൽകിയത്. ഇത് സംബന്ധിച്ച പരാതി കാറ്ററിംഗ് ജീവനക്കാർ നിസ്സാരവത്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി.
