അച്ഛനും മകനും ചേർന്ന് വെള്ളമടി, ബില്ല് വന്നപ്പോള്‍ തർക്കം; ഒടുവിൽ പുറത്തിറങ്ങി, വഴിയില്‍ വെച്ച് അച്ഛനെ കൊന്നു

ജയ്പൂര്‍: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. കിഷന്‍ എന്ന 19 കാരനാണ് പിതാവ് ജഗദീഷ് സോണിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനും മകനും ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നാണ് സംഭവം. അച്ഛന്‍ മദ്യത്തിന്‍റെ പണം നല്‍കാത്തതാണ് മകനെ ചൊടിപ്പിച്ചത്. കിഷനും ജഗദീഷും മദ്യപിച്ചതിന് ശേഷം ബില്ല് വന്നു. എന്നാല്‍ ആര് പണം നല്‍കും എന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ജഗദീഷ് പണം നല്‍കാന്‍ തയ്യാറായില്ല. വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ കിഷന്‍ കല്ലുകൊണ്ട് അച്ഛന്‍റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ജഗദീഷ് കൊല്ലപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍റെ മൃതശരീരവുമായി കിഷന്‍ വീട്ടിലെത്തി. അച്ഛന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണെന്ന് കിഷന്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സംസ്കാരത്തിനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ കിഷന്‍റെ സഹോദരന്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കിഷനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കിഷന്‍ നടന്ന സംഭവങ്ങള്‍ പൊലീസിനോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
