ദുരന്തകാലത്ത് ആദ്യം ഓടിയെത്തിയത് മറന്നു, ‘ഓപ്പറേഷൻ ദോസ്ത്’ മറന്നു; പാക്കിസ്ഥാൻ പക്ഷം ചേർന്ന് തുർക്കി, ഡ്രോണുകൾ നൽകി

തുർക്കിയിൽ 2023ൽ വിനാശകരമായ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യമായിരുന്നു ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനം ഉടൻ ആരംഭിച്ചു. എൻഡിആർഎഫിനും സഹായത്തിനുമൊപ്പം, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സഹായിക്കാൻ ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും കൊണ്ടുപോകാൻ പരിഷ്കരിച്ച കിസാൻ ഡ്രോണുകളും ഇന്ത്യ അയച്ചു. എന്നാൽ, ദുരിത കാലത്തെ ഇന്ത്യൻ സഹായം മറന്ന തുര്‍ക്കി ഇപ്പോൾ പാകിസ്ഥാനൊപ്പമാണ്. അതിർത്തിയിൽ ലേ മുതൽ സിർ ക്രീക്ക് വരെ ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. ഏകദേശം 300-400 ഡ്രോണുകളാണ് ഉപയോഗിച്ചത്. ഇന്ത്യ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്ന് ഇത് തുർക്കിയുടെ SONGAR ASISGUARD എന്ന ഡ്രോണുകളാണെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ ദേശീയ സായുധ ഡ്രോൺ ഇതാണ്. ഏപ്രിൽ 28 ന് സി 130ഇ ഹെർക്കുലീസ് വിമാനം കറാച്ചിയിൽ ഇറങ്ങിയിരുന്നു. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനുമുമ്പ് തുർക്കി പാകിസ്ഥാന് നൽകിയത് ഈ ഡ്രോണുകളായിരുന്നോ എന്ന ഊഹാപോഹങ്ങൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏപ്രിൽ 30 ന് ലഫ്റ്റനന്റ് ജനറൽ യാസർ കാദിഗ്ലുവിന്‍റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല തുർക്കി സൈനിക, രഹസ്യാന്വേഷണ സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ എയർ ഫോഴ്സ് ആസ്ഥാനം സന്ദർശിക്കുകയും പാകിസ്ഥാൻ എയർ ചീഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത് തുർക്കി പാക് പക്ഷത്താണെന്നാണ്. ഇന്ത്യ തുർക്കിയെ നയതന്ത്രപരമായും തന്ത്രപരമായും ആഗോളതലത്തിലും ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള നിലപാടിലും പ്രസ്താവനകളിലും പോലും പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗന്റെ നേതൃത്വത്തിലുള്ള തുർക്കി സർക്കാർ പൂർണ്ണമായും പാകിസ്ഥാൻ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എർദോഗനും വളരെ വിരളമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. അവസാനമായി 2023 ൽ ദില്ലിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് അവർ കണ്ടുമുട്ടിയത്.
