
കൊച്ചി: എറണാകുളത്ത് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചെന്നാണ് വിവരം. എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം. ബുധൻ ( 26-02-2025) രാത്രിയോടെയാണ് സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് വീടിന് മുന്നിൽ കിടന്ന ഹാരിസിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റ ഫസീനയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഹാരിസിൻ്റെ നില അതീവ ഗുരുതരമെന്നാണ് വിവരം. ദമ്പതികൾക്ക് 2 കുട്ടികളുണ്ട്. മൂന്ന് വർഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. തർക്കത്തിനിടെ ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഹാരിസ്, ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്ന് ഭാര്യ പറഞ്ഞപ്പോൾ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
