National

ബംഗ്ലാദേശിന് വീണ്ടും കനത്ത പ്രഹരവുമായി ഇന്ത്യ; ഈ ഉൽപന്നങ്ങൾ കരമാർഗം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിന് നിയന്ത്രണം

ദില്ലി: ബംഗ്ലാദേശി ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കാൽക്കീഴിൽ വയ്ക്കാവുന്ന വിപണിയായി ബംഗ്ലാദേശിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഉഭയകക്ഷി വ്യാപാരത്തിലെ വ്യവസ്ഥകൾ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം ബംഗ്ലാദേശിന് തീരുമാനിക്കാനാവില്ലെന്നും കേന്ദ്രം. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം.   ശനിയാഴ്ച്ച റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാൽ നിലവിലെ തീരുമാനമനുസരിച്ച് പഴങ്ങൾ, പാനീയങ്ങൾ, പ്രൊസസ്ഡ് ഫുഡ്സ്, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ ഉൽപന്നങ്ങൾ കരമാർഗം ചെക്പോസ്റ്റിലൂടെ കൊണ്ടു വരുന്നതിലാണ് വിലക്കേർപ്പെടുത്തിയിട്ടുളളത്.  ഇന്ത്യൻ അരി, നൂൽ തുടങ്ങിയവയുടെ കയറ്റുമതിക്ക് ബംഗ്ലാദേശ് നിയന്ത്രണമേർപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിത്. സാധാരണയായി കരമാർഗം ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി- ഇറക്കുമതികൾക്ക് ചെലവ് കുറവാണ്. എന്നാൽ കരമാർഗം ഈ ഉൽപന്നങ്ങൾക്ക്  നിയന്തണമേർപ്പെടുത്തിയതിനാൽ ഇനി തുറമുഖം വഴി അയക്കേണ്ടി വരും. ഇതിന് ബംഗ്ലാദേശിന് ചെലവേറും.  ഇതോടെ ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോൽപ്പന്ന വ്യാപാരികൾക്കും വലിയ തിരിച്ചടിയാവും ഉണ്ടാവുക. ബംഗ്ലാദേശിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവിൽ ഇന്ത്യ. ഇവിടെയാണ് കേന്ദ്രസർക്കാരിൻ്റെ നടപടി ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകുന്നത്. അതേസമയം ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button