രണ്ടും കൽപ്പിച്ച് ഇന്ത്യ! മിസൈലുകളെ ചാരമാക്കാൻ പോന്നവൻ, അറബിക്കടലിൽ ഐഎൻഎസ് സൂറത്തിൽ മിസൈൽ പരീക്ഷണം വിജയം

ദില്ലി: 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ നാവിക സേനയുടെ ഗൈഡഡ് മിസൈൽ നശീകരണ കപ്പിലായ ഐഎൻഎസ് സൂറത്തിലാണ് സർഫസ് ടു എയർ മിസൈൽ (എംആർ-എസ്എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു. പി15ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയര്‍ പദ്ധതിയിലെ നാലാമത്തെ കപ്പലാണ് ഐഎൻഎസ് സൂറത്ത്. ലോകത്ത് തന്നെ ഏറ്റവും വലുതും നൂതനവുമായ ഡിസ്ട്രോയറുകളിൽ ഒന്നാണിത്. നാവികസേന കപ്പലുകളിൽ എഐ ഇന്റലിജൻസ് സംവിധാനമുല്ള ആദ്യത്തെ യുദ്ധക്കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. ഐഎൻഎസ് സൂറത്തിന്റെ 75 ശതമാനവും തദ്ദേശീയ നിർമിതിയാണ് അത്യാധുനിക ആയുധ-സെൻസർ പാക്കേജുകളും വിപുലമായ നെറ്റ്വർക്ക് കേന്ദ്രീകൃത സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, വികസനം, പ്രവർത്തനങ്ങൾ എന്നിവയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന പ്രാവീണ്യമാമഅ ഈ നേട്ടം തെളിയിക്കുന്നത്. പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നുവെന്നും നാവികസേന വ്യക്തമാക്കി.
