ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാം കിരീടം തേടി ഇന്ത്യ, കണക്കുതീര്‍ക്കാൻ കിവീസ്, മത്സരസമയം; കാണാനുള്ള വഴികള്‍

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനൽ തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും. രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മക്ക് കീഴില്‍ മൂന്നാം ഐസിസി ഫൈനലിനിറങ്ങുമ്പോൾ കണക്കിലും താരത്തിളക്കത്തിലും ഇന്ത്യ തന്നെയാണ് കരുത്തർ. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കിരീടം നേടി. കണക്കിലും താരത്തിളക്കത്തിലും മുന്നില്‍ നില്‍ക്കുമ്പോഴും ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമാണ്. ഇക്കുറി ദുബായിൽ മാത്രം കളിച്ച, ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. പാകിസ്ഥാനെ വീഴ്ത്തിയ പിച്ചിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത് വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ സ്പിൻ ആർമിയിയിൽ. വിറപ്പിച്ച് ഡ്വയിന്‍ സ്മിത്ത്, മാസ്റ്റേഴ്സ് ലീഗിലെ ത്രില്ലർ പോരില്‍ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയിൽ വരുൺ ചക്രവർത്തി ഒരിക്കൽക്കൂടി വിളളൽ വീഴ്ത്തുമെന്നാണ് കണക്കുകൂട്ടൽ. പവർപ്ലേയിൽ മാറ്റ് ഹെൻറിയെയും മധ്യ ഓവറുകളിൽ മിച്ചൽ സാന്റ്നർ മൈക്കൽ ബ്രെയ്സ്വെൽ രച്ചിൻ രവീന്ദ്ര സ്പിൻ ത്രയത്തെയും ഗില്ലും രോഹിത്തും കോലിയും ശ്രേയസും രാഹുലും അതിജീവിച്ചാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിലേക്ക് പോരും. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയായേക്കും. ഇന്ത്യ-പാകിസ്ഥാന് മത്സരം നടന്ന സെന്റര്‍ വിക്കറ്റിലാണ് കിരീടപ്പോരാട്ടവും നടക്കുന്നത്. മഴ പെയ്യാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ കാലാവസ്ഥ മത്സരഫലത്തെ സ്വാധീനിക്കില്ല. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.
