ഇന്ത്യൻ വിദ്യാർത്ഥിനിയുടെ ചെറിയ തെറ്റിന് ‘ട്രംപ്’ ഇട്ട വലിയ വില; അവൾക്ക് എല്ലാം നഷ്ടമായേനെ’, പോരാടി ജയം

വാഷിങ്ടൺ: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരായ നിയമയുദ്ധം ജയിച്ച് ഇന്ത്യൻ വിദ്യാര്‍ത്ഥിനി. ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്ന് നാടുകടത്താൻ ശ്രമിച്ച ഇന്ത്യൻ വിദ്യാര്‍ത്ഥിനി പ്രിയ സക്സേനയ്ക്കാണ് ഫെഡറൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥിനിയായ പ്രിയ നേരത്തെ നാടുകടത്തൽ ഭീഷണിയിലായിരുന്നു. കോടതി വിധിയോടെ അവർക്ക് ഇനി അമേരിക്കയിൽ തുടരാം. സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ അടുത്തിടെയാണ് പ്രിയ ഡോക്ടറേറ്റ് നേടിയത്. 28 കാരിയായ പ്രിയക്ക് ചെറിയ ട്രാഫിക് നിയമലംഘനത്തിന്റെ പേരിലാണ് നടപടി നേരിടേണ്ടി വന്നത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ഏപ്രിലിൽ അപ്രതീക്ഷിതമായി എഫ് -1 വിദ്യാർത്ഥി വിസ റദ്ദാക്കുകയായിരുന്നു. തുടർന്ന് നാടുകടത്തൽ ഭീഷണി നേരിടുകയായിരുന്നു ഇവര്‍. 2027 ഫെബ്രുവരി വരെ സാധുതയുള്ള പ്രിയയുടെ വിസ റദ്ദാക്കിയതിനെ തുടർന്ന് അവളുടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (എസ്ഇവിഐഎസ്) റെക്കോർഡും ഇല്ലാതാക്കി. ഇത് അവരുടെ പഠനം പൂർത്തിയാക്കുന്നതിനും മെയ് 10 ന് ബിരുദം നേടുന്നതിനും തടസ്സമുണ്ടാക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ സക്സേന ഏപ്രിൽ പകുതിയോടെ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തു. ഫെഡറൽ ജഡ്ജിയിൽ നിന്ന് താൽക്കാലിക വിലക്ക് ഉത്തരവ് നേടുകയുമായിരുന്നു. തുടര്‍ന്ന്, അവൾക്ക് ഡോക്ടറേറ്റ് പൂർത്തിയാക്കാനും കഴിഞ്ഞ ആഴ്ചയിൽ ബിരുദം നേടാനും തുണയായി. കോടതി രേഖകൾ പ്രകാരം, സക്സേനയ്ക്കെതിരായ “ക്രിമിനൽ റെക്കോർഡ്” കാരണമാണ് ട്രംപ് ഭരണകൂടം അവരുടെ വിദ്യാർത്ഥി വിസ റദ്ദാക്കിയത്. എന്നാൽ 2021 ൽ അടിയന്തര വാഹനത്തിന് വഴിമാറാൻ വിസമ്മതിച്ചു എന്നാരോപിച്ചുള്ള ഒരു ചെറിയ ട്രാഫിക് നിയമലംഘനം മാത്രമാണ് അവൾക്കെതിരെ ഉണ്ടായിരുന്നത്. അതിന് അവൾ പിഴ അടയ്ക്കുകയും ചെ്യതിരുന്നതായി പ്രിയയുടെ അഭിഭാഷകൻ ദി ഗാർഡിയനോട് പറഞ്ഞു. ഇമിഗ്രേഷൻ നിയമപ്രകാരം പ്രിയയുടെ പേരിലുള്ളതു പോലുള്ള ചെറിയ നിയമലംഘനങ്ങൾ നാടുകടത്താവുന്ന കുറ്റങ്ങളല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗത്ത് ഡക്കോട്ടയിലെ ഫെഡറൽ കോടതിയുടെ അനുമതിയില്ലാതെ ഡിഎച്ച്എസ് അവളെ അറസ്റ്റ് ചെയ്യുന്നതും തടങ്കലിൽ വയ്ക്കുന്നതും തടഞ്ഞുകൊണ്ട് ഒരു പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, രാജ്യത്ത് തുടരാൻ അവര്‍ക്ക് അനുമതി ലഭിച്ചു. ഡിഎച്ച്എസിൻ്റെ നടപടികൾ നിയമവിരുദ്ധമാണെന്നും പ്രിയയ്ക്ക് തിരുത്താൻ സാധിക്കാത്ത ദോഷം വരുത്താൻ സാധ്യതയുണ്ടെന്നും ജഡ്ജി വിലയിരുത്തി. ജനുവരിയിൽ അധികാരമേറ്റതുമുതൽ, ട്രംപ് ഭരണകൂടം യുഎസിലുടനീളമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ഇമിഗ്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. ചെറിയ നിയമലംഘനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ അല്ലെങ്കിൽ കാമ്പസിലെ പലസ്തീൻ അനുകൂല പ്രവർത്തനം എന്നിവയുടെ പേരിൽ ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസകളും എസ്ഇവിഐഎസും അധികൃതര്‍ റദ്ദാക്കി. ഡിഎച്ച്എസ് ലക്ഷ്യമിട്ട മിക്ക വിദ്യാർത്ഥികളും യുഎസിൽ നിയമപരമായി താമസിക്കുന്നവരായിരുന്നു.
