ജാനകി’ മാറ്റണം; സുരേഷ് ഗോപി ചിത്രത്തിന് പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി

‘
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലെ ജാനകി മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സെന്‍സര്‍ ബോര്‍ഡ്. പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. റിവൈസ് കമ്മറ്റിയുടേതാണ് തീരുമാനം. പ്രദര്‍ശനാനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനായി മാറ്റിവെച്ചതായിരുന്നു. റിവൈസ് കമ്മറ്റി വീണ്ടും സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അറിയിക്കട്ടെയെന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാല്‍ പേരുമാറ്റാതെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ജാനകി എന്ന പേര് പൂര്‍ണമായും ഒഴിവാക്കണം. എങ്കില്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയുള്ളൂവെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, ജാനകി സിനിമാ വിവാദത്തിൽ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും സെൻസർ ബോർഡിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. തിങ്കളാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് പ്രൊഡ്യൂസ് അസോസിയേഷന്റെ തീരുമാനം. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
