104 ടെസ്റ്റ് കളിച്ച പാക് ഇതിഹാസത്തെ വെറും 45 ടെസ്റ്റില്‍ മറികടന്നു, ഏഷ്യയിലെ നമ്പര്‍ 1 ആയി ജസ്പ്രീത് ബുമ്ര

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ സെന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യൻ ബൗളര്‍ എന്ന റെക്കോര്‍ഡാണ് ബുമ്ര സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളിയെയും ബെൻ ഡെക്കറ്റിനേയും ജോൺ റൂട്ടിനേയും പുറത്താക്കിയതോടെ സെന രാജ്യങ്ങളിൽ നിന്ന് മാത്രം ബുമ്രയുടെ പേരില്‍ 149 വിക്കറ്റായി. കരിയറില്‍104 ടെസ്റ്റ് കളിച്ചിട്ടുള്ള പാകിസ്ഥാൻ ഇതിഹാസതാരം വസീം അക്രത്തിന്‍റെ റെക്കോർഡാണ് ബുമ്ര വെറും 45-ാം ടെസ്റ്റില്‍ മറികടന്നത്. സെന രാജ്യങ്ങളില്‍ പന്തെറിഞ്ഞ 60 ഇന്നിംഗ്സുകളില്‍ നിന്നാണ് ബുമ്ര 147 വിക്കറ്റുകളെടുത്തത്. കരിയറില്‍ ബുമ്ര ഇതുവരെ വീഴ്ത്തിയ 205 ടെസ്റ്റ് വിക്കറ്റുകളില്‍ 147ഉം സെന രാജ്യങ്ങളിലാണ്.
ഇതില്‍ ഓസ്ട്രേലിയില്‍ 64 വിക്കറ്റും ഇംഗ്ലണ്ടില്‍ 39 വിക്കറ്റും ന്യൂസിലന്‍ഡില്‍ ആറ് വിക്കറ്റും ദക്ഷിണാഫ്രിക്കയില്‍ 38 വിക്കറ്റും ഉള്‍പ്പെടുന്നു. അനില്‍ കുംബ്ലെ(141), ഇഷാന്ത് ശര്‍മ(130), മുഹമ്മദ് ഷമി(123) എന്നിവരാണ് സെന രാജ്യങ്ങളിലെ വിക്കറ്റ് വേട്ടയില്‍ ബുമ്രക്കും അക്രത്തിനും പിന്നിലുള്ള ഏഷ്യന്‍ ബൗളര്‍മാര്‍.
ഇന്നലെ ഇംഗ്ലണ്ട് നിരയില്‍ വീണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് ബുമ്രയായിരുന്നു. ഇന്നലെ ബുമ്ര അഞ്ച് വിക്കറ്റ് തികയക്കേണ്ടതായിരുന്നെങ്കിലും ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും നിര്‍ഭാഗ്യവുമാണ് തടസമായത്. സെഞ്ചുറിയുമായി ക്രീസിലുള്ള ഇംഗ്ലണ്ട് താരം ഒല്ലി പോപ്പിനെ ബുമ്രയുടെ പന്തില്‍ യശസ്വി ജയസ്വാള്‍ കൈവിട്ടിരുന്നു. പോപ്പ് അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പായിരുന്നു ഇത്.
രണ്ടാം ദിനത്തിലെ അവസാന സ്പെല്ലില്‍ ജോ റൂട്ടിനെ പുറത്താക്കിയ ബുമ്ര തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെയും ബൗണ്‍സറിലൂടെ വീഴ്ത്തിയെങ്കിലും നോ ബോളായത് നിര്‍ഭാഗ്യമായി. ബുമ്രയുടെ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച ബ്രൂക്കിനെ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. ബ്രൂക്ക് കൂടി മടങ്ങിയിരുന്നെങ്കില്‍ രണ്ടാം ദിനം ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കാവുമായിരുന്നു.
