
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ , അനസ് എന്നിവരാണ് പിടിയിലായത്.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.കേസിൽ പ്രതികൾക്കായി പൊലീസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികൾ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
