ഇന്ന് മുതൽ ഭൂനികുതി കൂടും, 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ; പുതിയ നിരക്കുകളും ഇളവുകളും പ്രാബല്യത്തിൽ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം മുതലുള്ള നിരക്കുകളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി അടയ്ക്കേണ്ട എന്നതാണ് ഇളവുകളിൽ പ്രധാനം. അതേസമയം മൂന്ന് മാസംവരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ വഴി ഇന്ന് മുതൽ യുപിഐ ഇടപാടുകൾ നടക്കില്ല.15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി കൂടും. സംസ്ഥാനത്തെ ഭൂനികുതി വർധനയും ഇന്നുമുതലാണ് സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025 ഏപ്രില്‍ ഒന്ന് തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം. ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് ഈ സംവിധാനം കൊണ്ട് വരുന്നത്. 15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും. 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും. കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും. ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്. വിവിധ കാര്‍ കമ്പനികള്‍ ഇന്ന് മുതല്‍ 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് 24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും. ആധാറും പാൻ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ലെന്നതും ഇന്ന് മുതലുള്ള മാറ്റമാണ്. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും. ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. അതേസമയം 23 ഇനം കോടതി ഫീസുകളും കൂടും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിക്കും. ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളവും ഇന്ന് മുതൽ 5 ശതമാനം ഉയരും.
