
കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു.ഡി.എഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് നല്ല രീതിയില്‍ വിജയിക്കും. പോളിങ് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യു.ഡി.എഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരും. ശശി തരൂരും കെ. മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ ഇടതുപക്ഷം നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് വൻ സ്വീകാര്യത ലഭിച്ചു. പോളിങ്ങും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. യു.ഡി.എഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമിച്ചത്. യു.ഡി.എഫിലും കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടതല്‍ ശക്തിയായി പുറത്തുവരാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
