
പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്.
അതിനിടെ, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു തുടങ്ങി. കഴിഞ്ഞ 17 ന് പുലര്‍ച്ചെയാണ് വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊക്കിള്‍ കൊടി വേര്‍പെടുത്തിയ ശേഷം കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പിലെ വാഴയുടെ ചുവട്ടില്‍ കൊണ്ടിടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലെ ഉഷാ നഴ്സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു.
അവിടെ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍, താന്‍ പ്രസവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. ഡോക്ടര്‍ ഏറെ നോരം ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഇലവുംതിട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ഇലവുംതിട്ട സ്വദേശിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. കുമ്പഴയിലെ ലോഡ്ജിലും മറ്റുമായി പല തവണ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ട്.
യുവതി ഗര്‍ഭിണിയായ വിവരം അറിയാമായിരുന്നു. എന്നാല്‍, പ്രസവത്തീയതി കണക്കു കൂട്ടിയത് തെറ്റിയതാണ് വിനയായത്. സെപ്റ്റംബറിലോ ഒക്ടോബറിലോ ആകും പ്രസവം എന്നാണ് ഇരുവരും കരുതിയിരുന്നത്. എന്നാല്‍, മാസം തികഞ്ഞാണ് യുവതി പ്രസവിച്ചത് എന്നാണ് ഡോക്ടര്‍ പറയുന്നത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയുമായിരുന്നു.
