ഇൻസ്റ്റഗ്രാം ചാറ്റ് വഴി പ്രണയം: ഒടുവിൽ ദർതൃമതിയായ കാമുകിയെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി, കാമുകൻ അറസ്റ്റിൽ

ഭർതൃമതിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന് മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കർണാടക ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി. പ്രതീയാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുനീത് (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതീയും പുനീതും അടുത്തിടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. പ്രതീ വിവാഹിതയായിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു.
ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത്, പ്രതീയെ കെ.ആർ. പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.
കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും, മൃതദേഹം കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ കുഴിച്ചിടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.
പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ കോളുകൾ പരിശോധിച്ച പൊലീസ്, പുനീതിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ കണ്ടെത്തി.
ചോദ്യം ചെയ്തപ്പോൾ പുനീത് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കിക്കേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
