Sports

ലക്‌നൗ ആദ്യ നാലില്‍ തിരിച്ചെത്തി! രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥ ശോകം, ആര്‍സിബിക്ക് തിരിച്ചടി

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. എട്ട് മത്സരങ്ങളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവരുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. ഉയര്‍ന്ന റണ്‍റേറ്റാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്.  ലക്‌നൗവിന്റെ വരവോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് വീണു. ഏഴ് കളികളില്‍ എട്ട് പോയന്റാണ് ആര്‍സിബിക്കുള്ളത്. മൂന്ന് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ഏഴ് കളികളില്‍ ആറ് പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത്. കൊല്‍ക്കത്തക്ക് പിന്നിലായി ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സുണ്ട്. നാളെ മുംബൈ ഇന്ത്യന്‍സിന് അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി മത്സരമുണ്ട്. ഇതില്‍ ജയിച്ചാല്‍ മുംബൈക്ക് കൊല്‍ക്കത്തയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറാനാവും. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍. അതേസമയം, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സിനാണ് പരാജയപ്പെട്ടത്. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലക്‌നൌവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.  52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിരുന്നു. ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് നിക്കോളാസ് പുരാന്‍! ജയ്‌സ്വാളും ബട്‌ലറും ആദ്യ അഞ്ചില്‍ ഐപിഎല്ലില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14കാരന്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button