Sports

ധോണി ഷോയില്‍ ലക്‌നൗ വീണു! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരം കയ്യിലൊതുക്കാന്‍ സഹായിച്ചത്. 22 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര നിര്‍ണായക സംഭാവന നല്‍കി. നേരത്തെ, 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷെയ്ക് റഷീദിന്റെ (19 പന്തില്‍ 27) വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമാകുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സ് ചേര്‍ത്ത ശേഷമാണ് റഷീദ് മടങ്ങുന്നത്. തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാദി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കര്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ധോണി – ദുബെ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 37 പന്തുകള്‍ നേരിട്ട ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ധോണിയുടെ അക്കൗണ്ടില്‍ ഒരു സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. ലക്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി ലക്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ലക്‌നൗവിന്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രം (6), നിക്കോളാസ് പുരാന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിനെ ഖലീല്‍ അഹമ്മദ് മടക്കിയപ്പോള്‍, പുരാന്‍ അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് മിച്ചല്‍ മാര്‍ഷ് (25 പന്തില്‍ 30) – പന്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ മാര്‍ഷിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.  തുടര്‍ന്നെത്തിയ ആയുഷ് ബദോനി (22), അബ്ദുള്‍ സമദ് (2) എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കി. ഇതിനിടെ പന്ത് പുറത്താവുകയും ചെയ്തു. 49 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടി. ഷാര്‍ദുല്‍ താക്കൂര്‍ (6) അവസാന പന്തില്‍ പുറത്തായി. ഡേവിഡ് മില്ലര്‍ (0) പുറത്താവാതെ നിന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവര്‍ടോണ്‍ എന്നിവര്‍ ടീമിലെത്തി. ലക്നൗ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button