
തിരുവനന്തപുരം: നിലമ്പൂരിൽ എം.സ്വരാജിന് വ്യക്തിഗത വോട്ടുകൾ നേടാനായില്ലെന്ന് സിപിഐ വിമർശനം. സംസ്ഥാനത്തെ പ്രധാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും ജന്മദേശമായ പോത്തുകല്ല് അടക്കമുള്ള സ്ഥലങ്ങളിൽ വ്യക്തിഗത വോട്ടുകൾ കിട്ടിയില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടി. പരാജയകാരണം പഠിക്കാൻ സിപിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന എക്സിക്യൂട്ടീവാണ് മൂന്നുപേർ അടങ്ങുന്ന കമ്മിറ്റിയെ നിയമിച്ചത്. പി.പി സുനീർ, സത്യൻ മൊകേരി, പി സന്തോഷ് കുമാർ എന്നിവർ കമ്മിറ്റിയിൽ. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.പി സുനീറിനായിരുന്നു മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നത്. അദ്ദേഹം ഇന്നലെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് സ്വരാജിന് വ്യക്തിഗത വോട്ടുകൾ നേടാനായില്ലെന്ന വിമർശനമുയർന്നത്.
