വാംഖഡെയില്‍ ചെന്നൈയെ തകർത്ത് മുംബൈ ഇന്ത്യന്‍സ്! ഫോമില്‍ തിരിച്ചെത്തി രോഹിത്, സൂര്യക്കും അര്‍ധ സെഞ്ചുറി

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (45 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (30 പന്തില്‍ 68) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈയെ നാലാം വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ശിവം ദുബെ (32 പന്തില്‍ 50), രവീന്ദ്ര ജഡേജ (35 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആയുഷ് മാത്രെ (15 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമായിരുന്നു മുംബൈക്ക്. ഒന്നാം വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ (19 പന്തില്‍ 24) – രോഹിത് സഖ്യം 63 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ റിക്കിള്‍ട്ടണെ പുറത്താക്കി രവീന്ദ്ര ജഡേജ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് മുംബൈ അനായാസ ജയത്തിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. പുറത്താവാതെ ഇരുവരും 114 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 45 പന്തുകള്‍ നേരിട്ട രോഹിത് ആറ് സിക്‌സും നാല് ഫോറും നേടി. സൂര്യയുടെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു. നേരത്ത, മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈക്ക്. നാലാം ഓവറിന്റെ ആദ്യ പന്തില്‍ രചിന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രം. അശ്വിനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റ്യാന്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് രചിന്‍ മടങ്ങുന്നത്. പിന്നീട് ക്രീസിലെത്തിയത് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ആയുഷ് മാത്രെ. അതേ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പായിച്ച് ആയുഷ് വരവറിയിച്ചു. തൊട്ടടുത്ത ഓവറില്‍ ഒരു ഫോറും ആയുഷ് നേടി. ചിന്നസ്വാമിയില്‍ കിട്ടിയത് മുല്ലാന്‍പൂരില്‍ തിരിച്ചുകൊടുത്ത് ആര്‍സിബി; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം എന്നാല്‍ അധിക നേരം താരത്തിന് ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ദീപക് ചാഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതിനിടെ ഷെയ്ക് റഷീദും (19) മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജഡേജ – ദുബെ സഖ്യം 79 കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദുബെ 17-ാം ഓവറില്‍ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 32 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും രണ്ട് ഫോറും നേടി. ധോണി നിരാശപ്പെടുത്തിയപ്പോള്‍ ജാമി ഓവര്‍ടോണിനെ കൂട്ടുപിടിച്ച് (4) ജഡേജ ചെന്നൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 35 പന്തുകള്‍ നേരിട്ട ജഡേജ രണ്ട് സിക്‌സും നാല് ഫോറും നേടി. മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വനി കുമാര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജാമി ഓവര്‍ട്ടണ്‍, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
