
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രനെ ലോക്സഭയുടെ ചെയർമാൻ പാനലിൽ ഉൾപ്പെടുത്തി. പതിനെട്ടാം ലോക്സഭ നിയന്ത്രിക്കുന്നതിനായി ആദ്യമായാണ് ഒരു മലയാളി എം.പിയെ പാനലിൽ ഉൾപ്പെടുത്തുന്നത്. സ്പീക്കറുടെ അസാന്നിധ്യത്തിൽ ലോക്സഭ നടപടികൾ നിയന്ത്രിക്കുകയാണ് ചെയർമാന്റെ ചുമതല. കഴിഞ്ഞദിവസം ദുര്‍ഗിലെ ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച, എ.ഐ.സി.സി നിയോഗിച്ച പ്രതിനിധിസംഘത്തില്‍ പ്രേമചന്ദ്രന് അംഗമായിരുന്നു. കനത്ത മാനസികപീഡനത്തിലൂടെയാണ് കന്യാസ്ത്രീകൾ കടന്നുപോകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. തിരുവസ്ത്രമണിഞ്ഞ് ജയിലില്ക്കഴിയേണ്ടിവരുന്നത് അവരെ വൈകാരികമായി തളര്‍ത്തുന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റം ചുമത്തപ്പെട്ടത് സഹിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
